Sunday, March 10, 2013

വെള്ളിക്കൊലുസ്സിന്റെ ചിരി

ആറാം നമ്പര്‍ പ്ളാറ്റ്ഫോമിലേക്ക്‌ അന്നത്തെ അവസാന ട്രെയിനും ചൂളം വിളിച്ച്‌ വന്നു നിന്നു.
വായിച്ചിരുന്ന പുസ്തകത്തില്‍ നിന്ന്‌ മുഖമുയര്‍ത്തി അയാള്‍ തന്റെ കയ്യിലെ വാച്ചില്‍ നോക്കി. നേരമേറെ ആയിരിക്കുന്നു. പ്ളാറ്റ്ഫോമിലെ ബഞ്ചില്‍ നിന്ന്‌ എഴുന്നേറ്റ്‌ പോക്കറ്റില്‍ ടിക്കറ്റിനായി പരതി. കോച്ചും ബര്‍ത്തും ഒന്നുകൂടെ ഉറപ്പു വരുത്തി അയാള്‍ ലക് ഷ്യ സ്ഥാനത്തേക്കു നടന്നു.

കമ്പാര്ട്മെന്റ്‌ ഏറെക്കുറെ വിജനമാണ്‌. ഏറിയാല്‍ മൂന്നോ നാലോ പേര്‍ . ലഗേജ്‌ വച്ച്‌ തനിക്കുള്ള ബര്‍ത്തില്‍ അയാള്‍ നിവര്‍ന്നിരുന്നു. പുസ്തകമെടുത്ത് വായിക്കാന്‍ തുടങ്ങുന്നതിനിടയില്‍ അയാളുടെ ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലക്കല്‍ ഭാര്യയാണ്‌. ഭക്ഷണം കഴിക്കണമെന്ന ഓര്മിപ്പിക്കല്‍ .

" ശരി കഴിക്കാം ... കുറച്ചു കൂടി കഴിയട്ടെ..നീ കഴിച്ചിട്ട് കിടന്നോ.. നാളെ വിളിക്കാം " എന്നു പറഞ്ഞിട്ട് മറുപടിക്കു കാക്കാതെ അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

വീണ്ടുമൊരു ചൂളം വിളി.

ട്രെയിന്‍ വിടാന്‍ തുടങ്ങിയിരിക്കുന്നു. തൊട്ടുമുകളിലെ ബര്‍ത്തില്‍ കിടന്നിരുന്ന വൃദ്ധന്‍ ഉറക്കച്ചടവോടെ തലയുയര്‍ത്തി പുറത്തേക്കു നോക്കിയിട്ട് അയാളോടു ചോദിച്ചു.

"ഇതേതാ സ്ഥലം ??"
"മംഗലാപുരം ".. അയാള്‍ പറഞു..

ഉത്തരം കേട്ടിട്ടോ അതോ ഉറക്കമോ...വൃദ്ധന്‍ വീന്ടും പുതപ്പിനുള്ളിലേക്കു വലിഞ്ഞു.

ജനാലയിലൂടെയുള്ള കാറ്റിന്റെ ശക്തി കൂടിയപ്പോള്‍ പുസ്തകത്തില്‍ നിന്നു മുഖമുയര്ത്തി അയാള്‍ പുറത്തേക്കു നോക്കി.

അവളിന്നും ഒറ്റയ്ക്കാണ്‌ . എല്ലാം ഉപേക്ഷിച്ചു തന്നോടൊപ്പം ജീവിക്കാനായി ഇറങ്ങിയവള്‍. ഇന്നെല്ലാം ഉന്ടായിട്ടും ഒന്നും ഇല്ലാതെ....ഒറ്റയ്ക്ക്...പാവം.

അയാള്‍ ഫോണ്‍ എടുത്ത് വിളിക്കണൊ വേന്ടയോ.. എന്നൊരുനിമിഷം ആലോചിച്ചു.

"വേന്ട...പാവം ഉറങിക്കൊള്ളട്ടെ"...താളം തെറ്റിയ മനസ്സിനെ അവള്‍ വീന്ടും ചങ്ങലക്കിട്ടു തുടങ്ങിയിരിക്കുന്നു...
ഒരുപാടുനാളത്തെ കാത്തിരിപ്പ്... പ്രാര്ഥനകള്‍ , മരുന്നുകള്‍ ..നഷ്ടപ്പെട്ടുവെന്നു കരുതിയ ജീവിതം വീന്ടും തളിര്ത്തു തുടങ്ങിയിരിക്കുന്നു. അവളില്‍ വീന്ടുമൊരു ജീവന്റെ തുടിപ്പ്.

ബഞ്ജാരകള്‍ തട്ടിയെടുത്ത തങ്ങളുടെ ആദ്യ കണ്മണിയെക്കുറിച്ചിപ്പോളവള്‍ വാചാലയാവാറില്ല. മനപ്പൂര്‍വമാണോ അതോ,
അറിയില്ല...

രാത്രികളില്‍ ശബ്ദമില്ലാതെ അവള്‍ കരഞ്ഞിരുന്നു.
ഒരുതരം നിര്‍വ്വികാരതയായിരുന്നു അപ്പോള്‍ തനിക്ക്. താന്‍ കൂടി കരഞ്ഞാല്‍....

"പാസന്ചേഴ്സ് യുവര്‍ അറ്റന്ഷന്‍ പ്ലീസ്."

ഓര്മ്മകളില്‍ നിന്നയാള്‍ ഞെട്ടിയുണര്ന്നു.
ട്രെയിന്‍ എതോ സ്റ്റേഷനില്‍ എത്തിയിരിക്കുന്നു. ഭക്ഷണം കഴിക്കണം. ഒരു കുപ്പി വെള്ളം വാങ്ങണം.

അയാള്‍ എഴുന്നേറ്റ് പുറത്തേക്കു നടന്നു..

ഭിക്ഷക്കരുടെ ഒരു കൂട്ടം കമ്പാര്ട്ടുമെന്റിന്റെ വാതുക്കല്‍ തമ്പടിചിരിക്കുന്നു. പുറത്തിറങ്ങാന്‍ അയാള്‍ ഏറെ ബുദ്ധിമുട്ടി. ഉറക്കത്തിലാണെല്ലാവരും ...


പുറത്തിറങ്ങി വെള്ളവും വാങ്ങി അടുത്ത വാതിലിലൂടെ അയാള്‍ അകത്തു കയറി.

ട്രെയിനിന്റെ ചൂളം വിളിക്കൊപ്പം ശകാരവും കരച്ചിലും .
അയാള്‍ വാതുക്കലേക്കു നോക്കി.

കരഞ്ഞു കണ്ണീരുണങ്ങിയ രന്ടു കുഞ്ഞിക്കണ്ണുകള്‍ .. വിശപ്പിന്റെ തളര്‍ച്ചയില്‍ അവള്‍ ആരെയോ കുലുക്കി വിളിക്കുന്നു..

വീന്ടും ശകാരം ...

ഒരു നിമിഷത്തെ ആലോചനക്കു ശേഷം കയ്യിലെ ഭക്ഷണപ്പൊതി അയാള്‍ അവള്ക്കുനേരെ നീട്ടി.

കണ്ണുതുടച്ചവള്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് അയാള്‍ ഒരുനിമിഷം നോക്കി നിന്നു.

തിരികെ സീറ്റിലെത്തി മരുന്നും വെള്ളവും കയ്യിലെടുത്ത് ഒന്നുകൂടെ അവള്‍ ഭക്ഷണം കഴിക്കുന്നത് അയാള്‍ നോക്കി. ഇടറിയ മനസ്സോടെ അയാള്‍ തന്റെ നഷ്ടപ്പെട്ടു പോയ മകളെ ഓര്ത്തു ..ഇവളുടെ പ്രായമാണവള്‍ക്ക് ..

ആദ്യ ശമ്പളം കൊണ്ട് അവള്‍ക്കായി താന്‍ വാങ്ങിയ വെള്ളിക്കൊലുസ്സിനും അവളുടെ ചിരിക്കും ഒരേ ശബ്ദമായിരുന്നു ... ഇന്നവള്‍ എവിടെയാണ്‌... അറിയില്ല ...


മരുന്നു കഴിച്ച് അയാള്‍ കണ്ണുകളടച്ചു..

ഓര്‍മ്മകളിലേക്ക് വീന്ടും ഊളിയിട്ടു തുടങ്ങുമ്പോള്‍ കയ്യിലൊരു നനുത്ത സ്പര്ശം. അയാള്‍ പതുക്കെ കണ്ണുതുറന്നു നോക്കി.

വിശപ്പുമാറ്റിയവനോടുള്ള അവളുടെ നന്ദി ഒരു തണുത്തു നനഞ്ഞ ചുബനമായി അയാളുടെ കയ്യില്‍ ...

പതുക്കെ അയാള്‍ ഉറക്കത്തിലേക്കു വഴുതി വീണു...

വെള്ളിക്കൊലുസ്സിന്റെ പാടുകളുള്ള ആ കുഞ്ഞിക്കാലുകള്‍ അയാളില്‍ നിന്നകലുന്നതറിഞ്ഞും...അറിയാതെയും.

No comments:

Post a Comment