Sunday, March 10, 2013

കണക്കും ഞാനും പിന്നെ ഇളയത് സാറും..


ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ബന്ധമുള്ളതിനാല്‍
ഈ രന്ടു കൂട്ടരും എന്നോടു സദയം ക്ഷമിക്കണം എന്നപേക്ഷിക്കുന്നു...


.............. ദൈവമേ കാത്തോളണേ...........


കണക്കു ടീച്ചര്‍ പരീക്ഷാപേപ്പറും കൊന്ടു ക്ലാസ്സിലേക്കു കയറിവന്നപ്പോള്‍
മനസ്സു നിലവിളിക്കുകയായിരുന്നു അങ്ങനെ ...

ഇല്ല തെറ്റിയില്ല...

കണക്കു പരീക്ഷക്കു ഇന്നുവരെ രന്ടക്കമുള്ള മാര്‍ക്കു കിട്ടാത്ത ഞാന്‍
ഇക്കുറിയും ആ ചരിത്രം തിരുത്തി കുറിച്ചില്ല...
പേപ്പറും വാങ്ങി തലയും താഴ്ത്തി തിരികെ ബഞ്ചില്‍ വന്നിരുന്നു ചെവി വട്ടം പിടിച്ചു...
കൂട്ടുകാരനോടു ആത്മാര്‍ഥതയുള്ള ഒരുത്തന്‍ പോലുമില്ല...പത്തില്‍ താഴെ എനിക്കു മാത്രം ...

പ്രോഗ്രെസ്സ് റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയപ്പോള്‍ , എന്നെ തന്നെ വിട്ട്‌ അച്ഛന്‍ വാങ്ങിപ്പിച്ച ചൂരല്‍ മനസില്‍ ഒരു ചോദ്യ ചിഹ്നം
പോലെ വന്നു നിന്നു...

"സാരമില്ലടാ... പരീക്ഷകള്‍ ഇനിയും വരും ... അപ്പോ നോക്കാം ..."

ആത്മാര്‍ഥതയുടെ സുഖമുള്ള വാക്കുകള്‍ ..തിരിഞ്ഞു നോക്കി... അനൂപാണ്‌ .. ഒരു മാര്‍ക്കിനു എന്നെ പുറകിലാക്കിയവന്‍ ... എന്നാലും അതു
കേട്ടപ്പോള്‍ ഒരു സന്തോഷം ...


"എടാ, നീ ഇന്നു വയ്കുന്നേരം വീട്ടില്‍ വരണം ... എന്നിട്ടേ ഞന്‍ പ്രൊഗ്രെസ്സ് റിപ്പോര്‍ട്ട് കാണിക്കൂ"... ഞാന്‍ പറഞു

അതെന്തിന് ... ?? സംശയത്തോടെ അവന്‍ രന്ടടി പുറകിലേക്കു മാറി ...

എടാ പരീക്ഷ പാടായിരുന്നെന്നു നീ കൂടി പറഞ്ഞാലേ ഞാന്‍ രക്ഷപെടൂ...അതാ...

വിശ്വാസം വരാത്ത പോലെ അവന്‍ തലയാട്ടി..

വൈകുന്നേരം സ്കൂള്‍ വിട്ടു കറങ്ങാനൊന്നും നില്‍ക്കാതെ നേരേ വീട്ടിലെത്തി...കുളിയും കഴിഞ്ഞു അമ്പലത്തിലൊക്കെ പോയി തിരിച്ചു വന്നു പഠിക്കാനിരുന്നു..

പതിവില്ലാത്ത ഈ മാറ്റം കന്ടപ്പോള്‍ അമ്മയുടെ വക ഒരു ചോദ്യം ...

" എന്താടാ പേപ്പര്‍ വല്ലതും കിട്ടിയോ" ??

ങേ ??

ഇതെങ്ങനെ അമ്മയ്ക്കുമനസിലായി...

എന്‍റെ പരുങ്ങലു കന്ടപ്പോള്‍ അമ്മയ്ക്കു വീന്ടും സംശയം ...

എന്താടാ കിട്ടിയോ??

കിട്ടി..

കണക്കിനു കുറവാ...

കുറവെന്നുപറഞാല്‍ ...??

ഞന്‍ പ്രതീക്ഷിച്ച മാര്‍ക്കു കിട്ടിയില്ല...


ഓഹോ അത്രേയുള്ളോ... സാരമില്ല അടുത്ത തവണ ശരിയാക്കിയാല്‍ മതി.

ആന്റീ...... പുറത്തു നിന്നൊരു വിളി...

മനസ്സറിയാതെ പറഞ്ഞു "ആത്മാര്‍ഥതയുടെ വിളി... ഇതവനാ.... അനൂപ്..."
ആഹാ നീയാണോ... കണക്കിന്‍റെ പേപ്പര്‍ കിട്ടീന്നറിഞ്ഞല്ലോ.. എത്രയുന്ട്??

കുറവാ ആന്‍റി...

എന്നാലും എത്രയുന്ട്??....

ക്ലസ്സില്‍ ആരും ജയിച്ചിട്ടില്ല.... എല്ലാവര്‍ക്കും പാടായിരുന്നു...

ഹൊ അതു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു കുളിര്‍മഴ.. എന്തു നല്ല നടക്കാത്ത ആഗ്രഹം ...

അതെന്താ മക്കളേ പഠിപ്പിക്കുന്നതു നിങ്ങള്‍ക്കു മനസിലാവണില്ലേ... ഇല്ലെങ്കില്‍ എവിടെയെങ്കിലും ട്യുഷനു പോ..

അനൂപ് തലയാട്ടി...എന്നിട്ട് അവന്‍റെ വക അടുത്ത ഡയലോഗ്

"ഇവിടെ ഇളയതു സാര്‍ എന്ന ഒരു സാര്‍ ഉന്ട് ആന്റീ.. കണക്കു സാറാ... നന്നായി
പഠിപ്പിക്കും എന്നാ കേട്ടെ...."

ഞാന്‍ മെല്ലെ തലയുയര്ത്തി അവനെ രൂക്ഷമായി ഒന്നു നോക്കി..
അതു കണ്ടതുകൊണ്ടാവും..അടുത്ത ഡയലോഗ് വളരെ പെട്ടെന്നായിരുന്നു "

CBSE" സ്കൂളുകളില്‍ നിന്നെല്ലാം പെണ്‍കുട്ടികളും ആണ്‍കുട്ടികളും അവിടെ പഠിക്കുന്നുന്ട്"

അതു കേട്ടതും "മോനേ മനസ്സില്‍ രന്ടു തേങ്ങ പൊട്ടി"

പിറ്റേന്നു തന്നെ രന്ടു തേങ്ങയും കൊന്ടു ഇടപ്പള്ളി ഗണപതിയുടെ നടക്കലെത്തി...

"ദൈവമേ കാത്തോളണേ" ഇതല്ലാതെ വേറൊന്നും എനിക്കു പറയാനില്ലേ....

ഠേ ഠേ....

തേങ്ങകള്‍ രന്ടും നാലുപാടും ചിതറി...

ഇളയതു സാറിന്‍റെ വീടിനു മുന്നിലെത്തിയപ്പോള്‍ ഒരു നിമിഷം നിന്നു...ക്ലാസ്സ് തുടങ്ങി... ഞാന്‍ ആദ്യ ദിവസം തന്നെ ലേറ്റ് ..

കയറുന്നതിനു മുന്‍പു തന്നെ പുറത്തു കിടക്കുന്ന ചെരിപ്പുകള്‍ ആകമാനം ഒന്നു നോക്കി... എത്ര തരുണീമണികള്‍
ഉള്ളിലുന്ടെന്നറിയാന്‍ ...( ഞാനാരാ മോന്‍ ... )

സംശയിച്ചു സംശയിച്ചു അകത്തേക്കു കയറി.. നേരെ മുന്നിലിരുന്നു കുട്ടികളെ പഠിപ്പിക്കുന്ന സാറിനെ കന്ടു ഞാനൊന്നു ഞെട്ടി.

ഇളയതു സാര്‍ ആണെന്നു പറഞ്ഞിട്ട്‌ .. ഈ ഇരിക്കുന്ന ആള്‍ അത്ര ഇളയതൊന്നുമല്ല... എന്നു വച്ചാല്‍ ഒരു പത്തെഴുപതു വയസ്സെങ്കിലും
കാണും....

സാറെ....നീട്ടിയൊരു വിളി...

ഇല്ല കേട്ടില്ല... പകരം എറ്റവും പുറകിലിരുന്ന രന്ടു പാവാടക്കാരികള്‍ പതുക്കെ തിരിഞു നോക്കി....

ഭക്ത ശിരോമണിയായിട്ടുള്ള എന്റെ നില്പു കന്ടിട്ടാവണം ആക്കി ഒരു ചിരി ....

സാറേ...... കുറച്ചൂടെ ഉച്ചത്തില്‍ ഞാന്‍ വിളിച്ചു...

ഇത്തവണ സാര്‍ തലയുയര്ത്തി നോക്കി...എന്താണെന്നുള്ള ഭാവത്തില്‍ കയ്യു വച്ച് ആങ്യം ..

കണക്കുപഠിക്കാനാ...

വീന്ടും കയ്യു വച്ച് ആങ്യം ... അവിടെ തന്നെ ഇരുന്നോളാന്‍ ...

അങ്ങനെ ഞാന്‍ അവിടുത്തെ കണക്കു പഠിപ്പിസ്റ്റുകളില്‍ ഒരാളായി മാറി...

ആദ്യത്തെ ഒരാഴ്ച കൊന്ടു കണക്കൊഴിച്ച് അവിടുത്തെ ബാക്കി എല്ലാ കാര്യങ്ങളും ഞന്‍ പഠിച്ചു...

എത്ര പേര്‍ വരുന്നു , ആണെത്ര പെണ്ണെത്ര... ആരെല്ലാം എതു സ്കൂളില്‍ എത്രാം ക്ലാസ്സില്‍ .. എന്നു വേണ്ടാ(നീയൊക്കെ മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ വരെ) എല്ലാം ഞാന്‍ പഠിച്ചു ....
കണക്കു മാത്രം പഠിച്ചില്ല...
അങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ...എല്ലാവരെയും എന്റെ കണ്ണുകളില്‍ ഉള്‍പ്പെടുത്തി എറ്റവും പുറകില്‍ ആര്ക്കും ഒരു ശല്യവുമാവാതെ ഇരിക്കുമ്പൊള്‍ ..

നന്ദാ.... നീട്ടിയൊരു വിളി...

ആരവിടെ...

എന്‍റെ കണ്ണുകള്‍ നാലുപാടും പരതി.. ഈ ഒരു വിളി ഞാന്‍ ഇതിനു മുന്‍പു കേട്ടിട്ടില്ല...

നന്ദാ... നേരെ നോക്കെടാ...

ഈ കണക്കു നീ ഒന്നു ചെയ്തു കാണിച്ചേ...

കടവുളേ... സാറായിരുന്നോ......

ഉത്തരം പറയാനോ..?? ഉത്തരം പോയിട്ട്‌ ചോദ്യം പോലും ഞാന്‍ കേട്ടില്ലാ സാറെ... മനസ്സറിയാതെ നിലവിളിച്ചു..

നീയിങ്ങു വന്നേ... ഈ ബോര്ഡില്‍ ഇതൊന്നു ചെയ്തുകാണിച്ചേ...

ഞാന്‍ പതുക്കെ എഴുന്നേറ്റു...

ഒരു കാക്ക വന്നെന്നെ കൊത്തിക്കൊന്ടു പോയിരുന്നെങ്കില്‍ ...അല്ലേല്‍ എല്ലാവരോടുമായി സ്റ്റാച്യു പറഞിട്ടു ഇറങ്ങി ഓടിയാലോ...??

ഇത്രയും ഞാന്‍ ആലോചിച്ചു വന്നപ്പോഴേക്കും ഞാന്‍ എറ്റവും മുന്നിലെത്തിയിരുന്നു... എന്‍റെ കാലുകള്‍ എന്നെ വഞ്ചിച്ചിരിക്കുന്നു...

നന്ദാ ഇതില്‍ "P" യുടെ വാല്യു എത്രയാണെന്നു കന്ടുപിടിക്കൂ...
ഞന്‍ ബോര്ഡില്‍ എഴുതിയിട്ടിരിക്കുന്ന ചോദ്യത്തിലേക്കു നോക്കി...
24 ജോടി കണ്ണുകള്‍ എന്നെയും നോക്കി...
ഇതെന്തോന്ന് ... കുറെ അക്ഷരങള്‍ തിരിച്ചും മറിച്ചും എഴുതിയിട്ടിരിക്കുന്നു..
അവസാനം "P"= ?

വലച്ചു...

ഇവിടെ "?" നു പകരം വയ്ക്കാന്‍ ഞാന്‍ എന്തെങ്കിലും കണ്ടുപിടിക്കണം... എന്റെ ബുദ്ധി പ്രവര്ത്തിച്ചു തുടങ്ങി...
"P" ഒരു "ഇംഗ്ലീഷ്" അക്ഷരം ആകുന്നു..."ഇംഗ്ലീഷ്" നു കണക്കില്‍ എന്തു കാര്യം ...

ഹതു ശരി.. അപ്പോ അതാണു കാര്യം ...ഞാന്‍ ക്ലാസ്സില്‍ ശ്രദ്ധിചിരിക്കുന്നുണ്ടോ എന്നു പരീക്ഷിക്കാനുള്ള സാറിന്‍റെ അടവ്‌ ...

ഭയങ്കരന്‍ ...

P=P തന്നെയാണു സാര്‍ ...

സംശയത്തോടെ സാര്‍ എന്നെ നോക്കി...

"P ഒരു ഇംഗ്ലീഷ് അക്ഷരമാണു സാര്‍ ... P യും കണക്കും തമ്മില്‍ ബന്ധമൊന്നുമില്ല സാര്‍ ... P ക്കു തുല്യം P മാത്രം .."

ഠേ..

നിഷ്പക്ഷമായ എന്‍റെ ഉത്തരം കേട്ടിട്ട്‌ സാര്‍ ഒന്നു ഞെട്ടി...

അടുത്തേക്കു വരാന്‍ കയ്യു വച്ച് ആങ്യം കാട്ടി..

എല്ലാവരേയും നോക്കി വിജയീഭാവത്തില്‍ ഞാന്‍ സാറിന്‍റെ അടുത്തെത്തി...
എന്‍റെ ഇടത്തെ ചെവി സാര്‍ പതുക്കെ കയ്യിലെടുത്തു ..

"കഴിഞ്ഞ ഓണപ്പരീക്ഷക്കു നിനക്കു കണക്കിനു എത്ര മാര്ക്കു കിട്ടി..."??

ശബ്ദം വളരെ താഴ്ത്തി ഞാന്‍ ഉത്തരം പറഞ്ഞു "7"...

...അയ്യോ എന്‍റെ ചെവി ... തലക്കു ചുറ്റും ശബ്ദമില്ലാതെ മാലപ്പടക്കം പൊട്ടുന്ന പോലെ...ആകപ്പാടെ ഒരു മിന്നലും വെളിച്ചവും ...കൂടെ ഒരു ചോദ്യവും ...


"ഇങ്ങനെ പോയാല്‍ ഇക്കൊല്ലം നീ എങ്ങനാടാ പത്ത് പാസാവുന്നെ...??"

കരച്ചിലിനിടയില്‍ ഞാന്‍ പറഞ്ഞു " എനിക്കു രന്ടു കൊല്ലം കൂടി കഴിഞ്ഞു പാസ്സായാല്‍ മതി സാറേ... ഞാനിപ്പോ എട്ടിലാ"...

ഠേ....

സാര്‍ വീന്ടും ഒന്നു ഞെട്ടി... കയ്യ് എന്റെ ചെവിയില്‍ നിന്നെടുത്തു...
എട്ടിലോ ??... പിന്നെന്തിനാടാ നീ പത്തിലെ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്നതിനിടയില്‍ വന്നിരുന്നത്??

ഹതു ശരി സാറല്ലേ ഇവിടിരുന്നോളാന്‍ പറഞ്ഞെ..." ...മനസ്സിലേ ചോദിച്ചുള്ളു.. ശബ്ദം പുറത്തേക്കു വന്നില്ല..

ഇവിടെ പത്തിലെ കുട്ടികള്‍ക്കു മാത്രമേ ക്ലാസ്സുള്ളൂ..

ചെവിയും തിരുമ്മി ഞാന്‍ പുറത്തേക്കു നടന്നു...

വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ ചോദ്യം ...

എന്താടാ നേരത്തേ ഇങ്ങു പോന്നേ...??
"അവിടെ പത്തിലെ കുട്ടികള്‍ക്കു മാത്രമേ ട്യുഷന്‍ എടുക്കൂ എന്നാ സാര്‍ പറഞ്ഞെ"...
ഉന്ടായ സംഭവങ്ങളൊക്കെ അമ്മയോടു വിവരിച്ചു.
അന്നു രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനിടയില്‍ അമ്മ അച്ഛനോടു പറയുന്നതു കേട്ടു..

" ദേ നന്ദന്‍ ഇന്നു പത്തിലെ കണക്കു സാറിനെ ചെയ്തു കാണിച്ചെന്ന്‌" ...

" അല്ലെലും അവന്‍ മിടുക്കനാ" അവനു ട്യുഷന്റെ ആവശ്യമൊന്നും ഇല്ല...അച്ഛന്‍ പറഞു..

ഭയങ്കരന്‍ .. ഞാനാരാ മോന്‍ ..
നാളെ ക്ലാസ്സില്‍ പോയി ഇതെല്ലാവരോടും പറയണം ..

പത്തിലെ കണക്കു ചെയ്ത ആത്മസംത്രിപ്തിയോടെ ഞാന്‍ പുതപ്പിനുള്ളിലേക്കു ചുരുന്ടു..

1 comment:

  1. എല്ലാം ഒന്നിനൊന്നു നന്നായിരിക്കുന്നു.. www.koot.blogspot.com

    ReplyDelete